തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന് ആരോപിച്ച് സിപിഎം ഇന്ന് കരിദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണമായും തള്ളിക്കളഞ്ഞുവെന്നും സി പിഎം നേതൃത്വം കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റെന്നല്ല സാമ്പത്തിക ചതിയെന്നാണ് വിളിക്കേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ഏറെ പ്രതീക്ഷിച്ച എയിംസ്, വിഴിഞ്ഞം പദ്ധതികൾക്ക് പണം അനുവദിക്കാതെ ആമ സംരക്ഷണത്തിന് തുക മാറ്റിവെച്ചത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബേബി വ്യക്തമാക്കി.